കഥാസാരം :
പട്ടണത്തില്‍ പല രീതിയിലും വേഷങ്ങളിലും നടന്നു് കൊള്ള നടത്തിപ്പോന്ന ഒരു സംഘം കവര്‍ച്ചക്കാരെ കണ്ടുപിടിക്കുവാന്‍ സി. ഐ. ഡി. സുധാകരന് നായര്‍ നിയമിതനായി. കൊള്ളസംഘത്തിന്റെ തലവനാണു് രുദ്രപാലന്‍. രുദ്രപാലന്റെ വലംകയ്യാണു് വല്ലഭന്. വല്ലഭന് രാത്രിയിലെല്ലാം കൊള്ളസംഘത്തിലും പകല്‍ എസ്റ്റേറ്റുടമയായ മുകുന്ദന് മേനോന്റെ തേയിലത്തോട്ടത്തിലെ മാനേജറുമായി കഴിഞ്ഞുവന്നു. മേനോന്റെ മകള്‍ വാസന്തിയാണു് അയാളുടെ ഉന്നം.
വിദ്യാഭ്യാസാര്‍ത്ഥം പുറം നാട്ടിലായിരുന്ന വാസന്തി മടങ്ങി വരുമ്പോള്‍ അവളുടെ അച്ഛന് ജീവിച്ചിരുന്നാല്‍ തന്റെ മോഹം ഫലിക്കുകയില്ലെന്നറിയാമായിരുന്ന വല്ലഭന് മേനോനെ കൊന്നു. വീട്ടിലെത്തിയ വാസന്തിയ്ക്കു് തന്റെ വാത്സല്യപിതാവിന്റെ മൃതദേഹം ചിതയില്‍ എരിയുന്നതു് മാത്രമാണു് കാണുവാന്‍ സാധിച്ചതു്. സി. ഐ. ഡി. സാധാകരന്‍ നായരെത്തന്നെ ഈ കൊലപാതകം തെളിയിക്കുവാനും അധികാരികള്‍ നിയമിച്ചു.
സുധാകരന് വാസന്തിയെ നേരത്തെ ട്രെയിനില്‍ വച്ചുതന്നെ പിരചയപ്പെട്ടിരുന്നു. സുധാകരന്റെ വരവു് വാസന്തിയില്‍ സമാധാനവും തസ്ക്കരസംഘത്തില് വിഭ്രാന്തിയും ഉളവാക്കി.
വാസന്തിയെ പാട്ടിലാക്കാന്‍ അവളുടെ വിശ്വസ്ത ഭൃത്യനായ പങ്കജത്തെ വല്ലഭന് ആയുധമാക്കി. വാസന്തി വല്ലഭനെ വിവാഹം കഴിക്കണമെന്നുള്ളതായിരുന്നു അച്ഛന്റെ ഏക ആഗ്രഹം എന്നു് പങ്കജം അവളെ തെറ്റിദ്ധരിപ്പിച്ചു. സുധാകരനുവേണ്ടി ഇതിനകം തന്റെ ഹൃദയം അര്പ്പിച്ചുകഴിഞ്ഞിരുന്ന വാസന്തി ആകെ പതറിയെങ്കിലും മനോവേദനയോടെ അച്ഛന്റെ ആഗ്രഹം നിറവേറ്റുവാന്‍ അവള് തീരുമാനിച്ചു.
സുധാകരനും ആര്‍ഡര്‍ലി വാവയും കൂടി കേസന്വേഷണം ഊര്ജ്ജിതമായാരംഭിച്ചു.
രുദ്രപാലന്റെ വളര്‍ത്തുമകള്‍ വത്സല ജനങ്ങളെ കബളിപ്പിക്കുവാനായി ഒരു സര്‍ക്കസ്സുകാരിയുടെ വേഷത്തില്‍ അംഗരക്ഷകനായ പിച്ചുവുമൊത്തു് അലഞ്ഞുതിരിയവേ അറസ്റ്റു് ചെയ്യപ്പെട്ടു. വിവരമറിഞ്ഞ രുദ്രപാലന്‍ അവരെ രക്ഷിക്കുവാന്‍ ആള്‍ക്കാരെ നിയോഗിച്ചു.
സുധാകരന് വാസന്തിയുടെ വീട്ടില്‍ കാണുമെന്നു് കരുതി അര്ദ്ധരാത്രിക്കെത്തിയ കവര്‍ച്ചസംഘത്തിലെ ഒരംഗം അവിടെ ഒരു ബഹളം സൃഷ്ടിച്ചു. പരിഭ്രാന്തയായ വാസന്തി സ്വയരക്ഷാര്‍ത്ഥം ഭാവിവരനായ വല്ലഭന്റെ ഭവനത്തിലേക്കോടി. തന്റെ വിശ്വസ്ത ഭൃത്യയായ പങ്കജവും വല്ലഭനുമായി രമിച്ചുരസിക്കുന്നതാണവള് കണ്ടതു്. അപരാധമൊക്കെ പങ്കജത്തില്‍ ചുമത്തി തടിതപ്പാന്‍ അയാള്‍ ഒരു വിഫലശ്രമം നടത്തി. വാസന്തി ഒരു നടുക്കത്തോടെ പിന്‍വാങ്ങി.
പങ്കജത്തെ ആ നിലയില്‍ വിടുന്നതു് ആപല്‍ക്കരമാണെന്നു കരുതിയ വല്ലഭന് അവളുടെ കഴുത്തുഞെരിച്ചു കൊല്ലുവാന്‍ ശ്രമിച്ചു. തന്റെ ആ ശ്രമവും വിഫലമായപ്പോള്‍ വല്ലഭന് സ്ഥലം വിടാനൊരുങ്ങി. അപ്പോഴാണു് രുദ്രപാലന്റെ ദൂതനില്‍ നിന്നും വത്സല കസ്റ്റഡിയിലായ വിവരം അയാളറിയുന്നതു്. ഉടന്‍തന്നെ വല്ലഭന് രുദ്രപാലന്റെ സങ്കേതത്തിലേയ്ക്കു് പുറപ്പെട്ടു.
ഭയചകിതയായ വാസന്തി വീട്ടില്‍ മടങ്ങിവന്നയുടന്‍ സുധാകരനെ ഫോണില്‍ വിവരമറിയിച്ചു. ഇതിനിടയില്‍ പങ്കജത്തിന്റെ മരണമൊഴിയില്‍ നിന്നും വല്ലഭനാണു് കൊലപ്പുള്ളി എന്ന വിവരം സുധാകരന് ധരിച്ചുകഴിഞ്ഞിരുന്നു. വാസന്തിയുടെ വീട്ടില്‍വന്നു വിവരമറിഞ്ഞശേഷം സുധാകരന് മടങ്ങിയപ്പോഴേക്കും വല്ലഭന് വാസന്തിയെ രക്ഷപെടുത്തിക്കഴിഞ്ഞിരുന്നു.
സി. ഐ. ഡി. ഗൂഢസങ്കേതം കണ്ടുപിടിക്കുമോ എന്നു് രുദ്രപാലന്‍ ഭയപ്പെട്ടു. വാസന്തിയെ എങ്ങിനെയെങ്കിലും കൊണ്ടുവന്നാല്‍ സുധാകരന് വിരണ്ടു് അവരുടെ കയ്യിലകപ്പെട്ടുകൊള്ളുമെന്നു് വല്ലഭനുപദേശിച്ച ബുദ്ധി രുദ്രപാലനിഷ്ടപ്പെട്ടു. അയാള്‍തന്നെ വാസന്തിയെ അപഹരിക്കുവാന്‍ വേണ്ടി വേഷം മാറി പുറപ്പെട്ടു.
ഈ തക്കം നോക്കി വല്ലഭന് വത്സലയുമായി അടുത്തുകൂടി. അവള് അവനെ കണ്ണുമടച്ചു പ്രേമിച്ചുതുടങ്ങി.
രുദ്രപാലന്‍ വാസന്തിയെ അപഹരിച്ചു് ഗൂഢസങ്കേതത്തിലെത്തി. പ്രതീക്ഷിച്ചതു പോലെ വാസന്തിയെ തിരക്കി സുധാകരന് കൊള്ളസംഘത്തിന്റെ സങ്കേതത്തിലെത്തി. നിഷു്പ്രയാസം രുദ്രപാലന്റെ ആള്ക്കാര് സി. ഐ. ഡിയെ ബന്ധനത്തിലാക്കുകയും ചെയ്തു.
സി. ഐ. ഡി. യുടെ ആര്ഡര്ലിയായ വാവയ്ക്കു് വത്സലയുടെ അംഗരക്ഷനായ ഊമ പിച്ചുവുമായി രൂപത്തില്‍ അന്യാദൃശസാമ്യമുണ്ടായിരുന്നു. വാവ പിച്ചുവിനെ പിടിച്ചുകെട്ടിയശേഷം പിച്ചുവായി അഭിനയിച്ചു രുദ്രപാലന്റെ സംഘത്തില്‍ കടന്നുകൂടി. വാവയുടെ സഹായത്തോടെ സുധാകരന് ബന്ധനത്തില്‍ നിന്നും രക്ഷപെട്ടു.
വല്ലഭനെ അതിരുകവിഞ്ഞു് സ്നേഹിച്ചുപോന്ന വത്സല അവന്റെ വഞ്ചന കണ്ടുപിടിച്ചു. അവള് അതീവകുണ്ഠിതയായി. വിവരം ഗ്രഹിച്ച രുദ്രപാലന്‍ തന്റെ മകള്‍ക്കു് കഠിന വേനയുണ്ടാക്കിയ വല്ലഭനോടു് കയര്‍ത്തപ്പോള്‍ കൊപാന്ധനായ അവന് അച്ഛനേയും മകളേയും തന്റെ കഠാരിക്കിരയാക്കി കാലനൂര്‍ക്കയച്ചു.
ഈ ഘട്ടത്തില്‍ സുധാകരന് പോലീസു്സഹായത്തോടെ ഗൂഢസങ്കേതം വളഞ്ഞു. അത്യുഗ്രമായ പോരാട്ടത്തിനുശേഷം വല്ലഭനേയും മറ്റനുചരന്മാരേയും കീഴടക്കി.
തസ്ക്കരസംഘത്തിനെ തകര്‍ക്കുകയും മുകുന്ദ മോനോന്റെ കൊലയാളിയെ കണ്ടുപിടിക്കുകയും ചെയ്ത സി. ഐ. ഡി. സുധാകരന് നായര്‍ക്കു് മേലധികാരികളില്‍ നിന്നും ബഹുമതികള്‍ ലഭിച്ചു. സുധാകരന് വാസന്തിയെ പ്രാണപ്രേയസിയായി സ്വീകരിക്കുകയും ചെയ്തു.
പ്രേംനസീര്‍, കൊട്ടാരക്കര ശ്രീധരന് നായര്‍, എസു്. പി. പിള്ള, ടി. എസു്. മുത്തയ്യ, മുട്ടത്തറ സോമന്, ജോസു്പ്രകാശു്, ശ്രീകണ്ഠന് നായര്‍, ആര്യശാല, കുട്ടന്‍പിള്ള, കുമാരി, കുമാരി തങ്കം, അടൂര്‍ പങ്കജം എന്നിവരഭിനയിച്ചു.
സി. ഐ. ഡി. 27-08-1955 ല്‍ പ്രദര്‍ശനം ആരംഭിച്ചു.
തിരുവതാംകൂര്‍ വിഭാഗത്തു് കമാരസ്വാമി ആന്‍ഡു് കമ്പനിയും കൊച്ചി-മലബാര്‍ ഭാഗത്തു് ഫിലിം ഡിസ്ട്രിബ്യൂട്ടിംഗു് കമ്പനിയും ആണു് വിതരണം നടത്തിയതു്.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|