കഥാസാരം
അസിസ്റ്റന്റ് എഞ്ചിനീയർ മോഹനന്റെ മകൻ ബാബുവിനു നാലുവയസ്സ് പ്രായമായി. മൂന്നു വർഷം മുൻപ് പാമ്പു കടിച്ചു മരിച്ച അവന്റെ അമ്മയെക്കുറിച്ച് ഓർമ്മകൾ പോലും അവനില്ല.അമ്മ മരണമടഞ്ഞ വിവരം മോഹനൻ ബാബുവിൽ നിന്നും മറച്ചു വെച്ചിരുന്നു.പക്ഷേ നാലു വയസ്സായ ബാബുവിനു മാതാവിന്റെ അഭാവം ഒരു വേദനയായി മാറി.ബാബുവിന്റെ ചോദ്യങ്ങൾ കൊണ്ട് ശരണം മുട്ടിയ വേലക്കാരി പാറുക്കുട്ടിയമ്മ അവന്റെ അമ്മ അങ്ങുദൂരെ വൈകുണ്ഠം എന്ന സ്ഥലത്താണ് എന്നു പറഞ്ഞു. ആ ഇളം പൈതൽ അതു വിശ്വസിച്ചു.അന്നുമുതൽ അകലെക്കഴിയുന്ന അമ്മയെക്കാണാൻ മോഹിച്ചു കഴിഞ്ഞു.മോഹനനു ട്രെയിനിഗിനു യൂറോപ്പിലേയ്ക്ക് പോകേണ്ടി വന്നപ്പോൾ ബാബുവിനെ കോൺവെന്റിലാക്കുന്നു. സഹപാഠികൾക്ക് അവരുടെ അമ്മമാരിൽ നിന്നും കത്തുകൾ വരുന്നതു കാണുന്ന ബാബുവിനു ആരും കത്തയക്കാനില്ലെന്നോർത്തു ഹൃദയവേദനയുണ്ടാകുന്നു.ഒരു ദിവസം അമ്മ , വൈകുണ്ഠം എന്ന വിലാസമെഴുതി ഒരു കത്ത് തന്റെ അമ്മയ്ക്കയക്കുവാൻ തോട്ടക്കാരൻ ഗോപാലൻ നായരെ ഏല്പ്പിക്കുന്നു.മറുപടി ലഭിക്കാഞ്ഞ് വീണ്ടും എഴുതുന്നു.ഗോപാലൻ നായരുടെ മകൾ സരള അച്ഛന്റെ അച്ഛന്റെ പോക്കറ്റിൽ നിന്നും ബാബുവിന്റെ കത്തു കാണാൻ ഇടയായി. ആ കൊച്ചു ബാലന്റെ ഹൃദയവേദനയിൽ അലിവു തോന്നിയ സരള അമ്മ എഴുതുന്ന രീതിയിൽ ബാബുവിനൊരു കത്തെഴുതി.അമ്മയുടെ എഴുത്തു കിട്ടിയ സന്തോഷത്തിൽ തോട്ടത്തിൽ പണിയെടുത്തു കൊണ്ടിരുന്ന ഗോപാലൻ നായേ വിവരമറിയിക്കുവാൻ ഓടിയെത്തിയ ബാബുവിന്റെ കാലിൽ മുറിവു പറ്റി. ആരും ശുശ്രൂഷിക്കുവാൻ ഇല്ലാത്ത ബാബുവിനെ പരിചരിക്കുവാൻ സരള എത്തി. ബാബുവിനു അമ്മയെ കിട്ടി. മാതാവും മകനും എന്ന നിലയിൽ അവർ അന്യോന്യം സ്നേഹിച്ചു കഴിഞ്ഞു.മോഹനൻ തിരിച്ചെത്തി. ബാബു സരളയെ പരിചയപ്പെടുത്തി.ബാബുവിനു അമയെ നഷ്ടപ്പെടാതിരിക്കാൻ മോഹനൻ സരളയെ വിവാഹം ചെയ്തു. സരള ബാബുവിന്റെ അമ്മയായി തന്നെ അവനെ സ്നേഹിച്ചു വളർത്തി. കാലം കഴിഞ്ഞു. സരലയ്ക്ക് ഒരു പെൺകുട്ടി ജനിച്ചു. ഇന്ദിരയെ സഹോദരിയായി കിട്ടിയതിൽ ബാബു സന്തോഷിച്ചു. പക്ഷേ അമ്മയുടെ ശ്രദ്ധ തന്നിൽ നിന്നും വഴുതി മാറി കൊച്ചു സഹോദരിയിൽ ചെന്നു പതിയുന്നതിൽ പരിഭവം തോന്നി.ബാബുവിനെ ശത്രുവായി കരുതിയിരുന്ന ഗോപാലൻ നായർ അവന്റെ അമ്മ നേരത്തെ മരിച്ചു പോയി എന്നും സരള സ്വന്തം അമ്മയല്ലെന്നും അറിയിക്കുന്നു.ആ വാർത്ത ബാബുവെന്ന കുരുന്നിനു താങ്ങാനാവാത്ത നോവേല്പിച്ചു.ബാബു അരുമയായി പണിതുയർത്തിയ സ്നേഹ സൗധം പെട്ടെന്നു തകർന്നു വീണു.താളം തെറ്റിയ മനസ്സിൽ എന്തൊക്കെയോ ഭീതിയും ക്രൂരതയും കടന്നു കൂടി. അവൻ ഇന്ദിരയെയും കൂട്ടി വീടു വിട്ടോടി.മാതാപിതാക്കളും പോലീസും അവരെ അനുധാവനം ചെയ്തു.ഒരു ഗോപുരത്തിന്റെ ഉത്തുംഗ നിലയിലെത്തിയ ആ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ ഭാഗ്യാതിരേകം കൊണ്ട് രക്ഷിക്കുവാൻ കഴിഞ്ഞു.സ്നേഹത്തിന്റെ അന്തരീക്ഷം വീണ്ടെടുത്ത ആ കുടുംബം വീട്ടിലേയ്ക്കു നീങ്ങി.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്0
കടപ്പാട് : ബി വിജയകു0