അങ്ങനെ ആ കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന മനുഷ്യൻ ഇല്ലാതായി.അയാളുടെ ഭാര്യ അതു നോക്കി നിന്നു.അവളുടെ ഹൃദയത്തിന്റെ നേർത്ത ഞരമ്പുകൾ അറ്റു. അവൾക്ക് കരയാൻ കഴിയുമായിരുന്നില്ല.അതുകൊണ്ടവൾ പൊട്ടിച്ചിരിച്ചു.അതു ഭ്രാന്തായിരുന്നു.ഭ്രാന്തിയായ അമ്മയുടെ പ്രായമാകാത്ത അനുജൻ.ഇവരെ പോറ്റേണ്ട മഹാനായ രാരിച്ചനു വയസ്സ് പതിനാല്.തെരുവിൽ തെണ്ടികളായി ജീവിതം നയിച്ചു വരവേ ഭ്രാന്തി മരിച്ചു.അനുജൻ വഴി മാറിപ്പോയി. ആ കൊച്ചു മനുഷ്യൻ മാത്രം ജീവിതത്തിന്റെ നാൽക്കവലയിൽ ചോദ്യചിഹ്നം പോലെ നിന്നു. സ്ഥലം ബസ് ഗാരേജ് തന്റെ ജീവിത നിലയമാക്കി മാറ്റി രാരിച്ചൻ മുന്നോട്ട് നീങ്ങി.
ഒരു കൊച്ചു കാപ്പിക്കട. വില്പന സ്ഥലവും വീടുമായിക്കഴിയുന്ന ബീയ്യാത്തുമ്മയുടെ പുന്നാരമോളാണ് ഖദീജ.അമ്മയും മകളും. അവർക്ക് വേറെ ആരുമില്ല. സരളഹൃദയയാണാ മാതാവെങ്കിലും വാക്കിൽ തീപ്പുലിയാണ് ബീയ്യാത്തുമ്മ.യുവത്വത്തിന്റെ സൗരഭ്യവും പ്രതീക്ഷകളും നിറഞ്ഞു നിൽക്കുന്ന ഖദീജയുടെ സുകുമാരഹൃദയം അയൽ വക്കത്തെ മുഹമ്മദാലിയുടെ സ്നേഹശീതളമായ ശ്രദ്ധകളിലേയ്ക്ക് ചാഞ്ഞു നിൽക്കുകയായിരുന്നു.പക്ഷേ ബീഡിക്കടക്കാരൻ സെയ്താലിഹാജിയ്ക്ക് തന്റെ മകന്റെ ഈ ബന്ധം ഹിതമായി തോന്നിയില്ല.
ഇത്തരുണത്തിലാണ് രാരിച്ചൻ ആ കാപ്പിക്കടയിൽ ആണ്മക്കളില്ലാത്ത ബീയ്യാത്തുമ്മയുടെ വാത്സല്യത്തിന്റെ തണലിൽ വളരാൻ തുടങ്ങിയത്. ഖദീജയ്ക്ക് ഒരു സഹോദരനെയും രാരിച്ചനൊരു പെങ്ങളെയും കിട്ടി. ആ ബാലന്റെ വരണ്ട ഹൃദയത്തിലേയ്ക്ക് വീണ്ടും സ്നേഹത്തിന്റെ സ്നേഹത്തിന്റെ ഒരരുവി ഒഴുകാൻ തുടങ്ങി.വീണ്ടും സ്വന്തം കുടുംബത്തിലാണെന്ന് അവനു തോന്നി.
മനുഷ്യർക്ക് വിടുപണി ചെയ്തു തളർന്ന കറിയാച്ചൻ മരിച്ചവരെങ്കിലും നന്ദികേട് കാട്ടുകയില്ലെന്നു കരുതി ശവപ്പെട്ടി പണിതു നാൾ നീക്കുകയാണ്.അയാളുടെ മകളാണ് അന്നമ്മ.അവൾ മുഹമ്മദാലിയെ മൂകമായി സ്നേഹിക്കുന്നു.എത്താ ദിക്കിലേയ്ക്കയക്കുന്ന ആ ശോകസന്ദേശം എങ്ങനെ മുഹമ്മദാലിയ്ക്കു ലഭിക്കും ? പുര നിറഞ്ഞു നിൽക്കുന്ന മകൾക്കു പറ്റിയ വരനെ കിട്ടാതെ കുഴങ്ങിയ കറിയാച്ചൻ മണവാളനെന്ന ഒരു വിഡ്ഡിയ്ക്ക് അവളെ വിവാഹം ചെയ്തു കൊടുക്കുവാൻ തീരുമാനിച്ചു. അഞ്ചു കെട്ടി നാലു മൊഴി ചൊല്ലിയ ഹൈദ്രോസ് ഹാജിയുടെ വീടരാവാൻ ഖദീജ കൂട്ടാക്കിയില്ല, അന്നമ്മയാകട്ടെ അപ്പന്റെ വിഷമമോർത്ത് ബലിമൃഗമാകുവാൻ തയ്യാറായി. വിശേഷിച്ചും താൻ നിശ്ശബ്ദം കാമിച്ചിരുന്ന മുഹമ്മദാലി തന്റെ സ്നേഹിതയായ ഖദീജയിൽ അനുരക്തനാണെന്നറിഞ്ഞതോടെ .
മക്കൾക്കിഷ്ടമില്ലാത്ത വേഴ്ചയിൽ നിന്നും ബീയാത്തുമ്മയും കറിയാച്ചനും രണ്ടും കല്പിച്ചു പിന്മാറി. മുഹമ്മദാലി ആ രണ്ടു യുവതികളുടെയും ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നു.പക്ഷേ സാമുദായികവും സാമ്പത്തികവുമായ കൽമതിലുകൾ അവരെ അകറ്റി നിറുത്തിയിരിക്കുന്നു.
ബീഡിക്കച്ചവടക്കാരന്റെ മകൻ കാപ്പിക്കച്ചവടക്കാരന്റെ മകളെ വിവാഹം ചെയ്യുന്നതിൽ അപാകതയൊന്നും ഇല്ലെന്ന് മുഹമ്മദാലി ശഠിച്ചു നിന്നപ്പോൾ പുത്ര വത്സലനായ സെയ്താലി ഒരു ഒത്തുതീർപ്പിലേയ്ക്ക് നീങ്ങി.” മുന്നൂറു റുപ്യേന്റെ പൊന്നു കൊടുക്കണം.കല്യാണം പൊടി പാറ്റണം” ബീയാത്തുമ്മയ്ക്ക് ആ വാർത്ത ഒരാഘാതമായിരുന്നു.അമ്മയും മകളും പരസ്പരം നോക്കി നിന്നു പോയി. മാസം മുട്ടി നിന്ന ബീയ്യാത്തുമ്മയുടെ ധർമ്മസങ്കടത്തിന് സഹതാപാർദ്രനായ രാരിച്ചൻ ഒരു പോംവഴി കണ്ടു പിടിച്ചു.തന്നെ മനുഷ്യനായെണ്ണി പോറ്റിപ്പോന്ന ആ അമ്മയുടെയും മകളുടെയും കണ്ണീരു തുടയ്ക്കാൻ തന്റെ അമ്മ കുഴിച്ചിട്ടിരുന്നതാണെന്ന് പറഞ്ഞ് കുറേയേറെ പണം ബീയ്യാത്തുമ്മയെ ഏല്പിച്ചു.
കാത്തിരുന്ന സുദിനം വന്നു. ഖദീജ വിവാഹിതയായി. പക്ഷേ ജന്മിയുടെ കാര്യസ്ഥന്റെ പണം മോഷ്ടിച്ച കുറ്റത്തിനു തന്റെ കൂട്ടുകാരൻ ശങ്കരനെ പോലീസ് പിടിച്ചടിച്ചപ്പോൾ അവനുയർത്തിയ മുറവിളി കേട്ട് രാരിച്ചൻ സത്യം പറഞ്ഞു.അവൻ ജയിലിലുമായി. രാരിച്ചനെ വിടുവിക്കാൻ പണം മടക്കിക്കൊടുത്തു മറ്റു ശ്രമങ്ങളും മുഹമ്മദാലി നടത്തിയെങ്കിലും ഫലമുണ്ടായില്ല.ദുർഗ്ഗുണ പരിഹാര പാഠശാലയിലേയ്ക്ക് രാരിച്ചനെ അയച്ചു.വിനകളില്ലാതെ വളരാൻ അഴികളുള്ള മുറികൾ രാരിച്ചനു ലഭിച്ചു.
ശ്രീമാൻ പരീക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ചന്ദ്രതാരാ പ്രൊഡക്ഷൻസ് ആണ് ഈ ചിത്രം നിർമ്മിച്ചത്. കഥയും സംഭാഷണവും ഉറൂബ് എഴുതി. പി ഭാസ്കരൻ എഴുതിയ പത്തു ഗാനങ്ങൾക്ക് ഈണം പകർന്നത് കെ. രാഘവനാണ്.പി.ലീല , ശാന്താ.പി നായർ, ഗായത്രി, മെഹബൂബ്, ഹാജി, അബ്ദുൽ ഖാദർ,കെ. രാഘവൻ എന്നിവർ പിന്നണിയിൽ പാടി.ച്ഛായാഗ്രഹണം നിർവഹിച്ചത് ബി ജെ റെഡ്ഡി.ടി ആർ ശ്രീനിവാസലു എഡിറ്റു ചെയ്തു.
വാഹിനി സ്റ്റുഡിയോയിൽ നിർമ്മിച്ച ഈ ചിത്രം പി ഭാസ്കരൻ സംവിധാനം ചെയ്ത് 26.1.1956 ൽ റിലീസ് ചെയ്തു.
വിലാസിനി, പ്രേമ , മാസ്റ്റർ ലത്തീഫ്, കെ.പി ഉമ്മർ, കൊച്ചപ്പൻ, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, പത്മനാഭൻ, പി കുഞ്ഞാവ, ഖാൻ , മണവാളൻ ജോസഫ്, മിസ്സ്. കെ പി രാമൻ നായർ, ആർ.കാര്യാട്ട് എന്നിവർ അഭിനയിച്ച പ്രസ്തുത ചിത്രം സെൻട്രൽ പിക്ച്ചേഴ്സ് കോട്ടയം , തിരുവിതാംകൂർ ഭാഗത്തും , ചന്ദ്രതാരാ പിക്ച്ചേഴ്സ് കൊച്ചി, മലബാർ ഭാഗത്തും വിതരണം നടത്തി
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്