കഥാസാരം
യക്ഷികളെപ്പറ്റി ഗവേഷണം നടത്തുന്നതില്‍ തല്പ്പരനാണു് കെമിസ്ട്രി പ്രഫസറായ ശ്രീനി. അദ്ദേഹം അതിസുന്ദരനും വിജയലക്ഷ്മി എന്ന യുവസുന്ദരിയുടെ കാമുകനുമാണു്. യക്ഷികളുണ്ടെന്നുള്ള ശ്രീനിയുടെ ദൃഢവിശ്വാസം അദ്ദേഹത്തെ സുഹൃത്തുക്കളുടേയും മറ്റുള്ളവരുടേയും പരിഹാസപാത്രമാക്കി.
ഒരുദിവസം ലബോറട്ടറിയില്‍ ശ്രീനി ഒരു പരീക്ഷണം നടത്തി. യക്ഷികളുടെ രക്തപാനത്തെപ്പറ്റി. പരീക്ഷണത്തിനിടയിലുണ്ടായ ഒരു സ്ഫോടനത്തിന്റെ ഫലമായി ശ്രീനിയുടെ മുഖം മുഴുവനും പൊള്ളി വികൃതമായി. അതോടെ വിജയലക്ഷ്മി ശ്രീനിയെ വെറുത്തുതുടങ്ങി. ശ്രീനി തന്റെ പരീക്ഷണശാലയിലേക്കു മടങ്ങി.
യക്ഷിബാധയുണ്ടെന്നു പരക്കെ വിശ്വസിക്കപ്പെട്ടിരുന്ന ഒരു വീടു് വാടകയ്ക്കെടുത്തു് പേടിക്കോമരനായ ഭൃത്യന് രാമുവുമൊത്തു് ശ്രീനി അങ്ങോട്ടു താമസം മാറ്റി. ഒരു വെള്ളിയാഴ്ച അര്‍ദ്ധരാത്രി സമയം. ആരോ കതകില്‍ മുട്ടുന്ന ശബ്ദം കേട്ടു വാതില്‍ തുറന്ന ശ്രീനി അതിഭയങ്കരമായ മഴയത്തു നനഞ്ഞു കുതിര്‍ന്ന വേഷവുമായി നില്ക്കുന്ന അതിസുന്ദരിയായ ഒരു സ്ത്രീയെയാണു് കണ്ടതു്. തന്റെ പേരു രാഗിണി എന്നാണെന്നും, സ്വദേശം കൊട്ടാരക്കരയാണെന്നും, അമ്മൂമ്മ ആശുപത്രിയിലാണെന്നും മറ്റുമുള്ള വിവരങ്ങള്‍ അവള് ശ്രീനിയെ ധരിപ്പിച്ചു. ശ്രീനി അവള്‍ക്കു് മാറിയുടുക്കുവാന്‍ വസ്ത്രങ്ങളും മറ്റും കൊടുത്തു. അവര്തമ്മില് സംസാരിച്ചു. അന്നുരാത്രിയില്‍ അവിടെ തങ്ങുവാനുള്ള സൌകര്യവും ഏര്‍പ്പാടുചെയ്തു. പക്ഷെ അവള് പോയതു് ആരും കണ്ടില്ല. തന്റെ വിശ്വസ്ത ഭൃത്യന് രാമു ചോര ഛര്‍ദ്ദിച്ചു മരിച്ചുകിടക്കുന്നതാണു് ശ്രീനി രാവിലെ കണ്ടതു്.
ശ്രീനിയുടെ അയല്‍വാസിയാണു് അനന്തന്. അനന്തന്റെ ഭാര്യ കല്യാണിയമ്മ.അവരുടെ ഇണക്കമുള്ള നായ് ജുഡി, രാഗിണി വന്ന രാത്രിയില്‍ വല്ലാതെ ഓലിയിട്ടു. ശ്രീനിയും അനന്തനും പരിചയക്കാരായി.
മറ്റൊരുദിവസം ശ്രീനി രാഗിണിയെ വീണ്ടും കണ്ടു. അധികം താമസിയാതെ അവര്‍ വിവാഹിതരായി. രാഗിണിയെ കാണുമ്പോഴെല്ലാം നായ് ജുഡി, നീട്ടി മോങ്ങും. ശ്രീനിയും രാഗിണിയും സ്നേഹമായി ജീവിതം തുടങ്ങി. പൂക്കാത്ത പാല രാഗിണി പറഞ്ഞ ദിവസം പൂത്തു. ഇതുകണ്ടു് ശ്രീനി അത്ഭുതപ്പെട്ടു. മധുവിധു ആഘോഷിക്കുവാനായി ഇരുവരും ചേര്‍ന്നു് കന്യാകുമാരിക്കു പുറപ്പെട്ടു. ശ്രീനി അവിടെവെച്ചു് ഒരുദിവസം രാവിലെ തന്റെ ചുണ്ടത്തു് ഒരു മുറിവു കണ്ടു. പല്ലുകൊണ്ടു മുറിഞ്ഞതുപോലെ. ശ്രീനി ബോധരഹിതനായി നിലംപതിച്ചെന്നും അപ്പോള്‍ പറ്റിയ മുറിവാണെന്നുമായിരുന്നു രാഗിണിയുടെ സമാധാനം. അന്നു രാഗിണിയുമായി രതിക്രീടക്കു ശ്രമിച്ച ശ്രീനി തളര്‍ന്നു വീണു. പലതവണ ശ്രമിച്ചിട്ടും അപ്പോഴെല്ലാം തളര്ന്നുപോകുകയാണുണ്ടായതു്. മധുവിധുവിനുപോയ ഇരുവരും വീട്ടില്‍ മടങ്ങിയെത്തി.
അനന്തന്റെ ഭാര്യ കല്യാണിയമ്മ ഗര്‍ഭിണിയായി. രാഗിണിയാണു് കല്യാണിയമ്മക്കു കൂട്ടു്. ഒരു ദിവസം രാഗിണി ജുഡിയെ തലോടി. ആ നായ ഉടന്‍ ചത്തുവീണു. കല്യാണിയമ്മയുടെ ഗര്‍ഭം അലസി. ഇത്രയുമായപ്പോള്‍ രാഗിണി യക്ഷിയാണെന്നു് ശ്രീനിക്കു് നേരത്തെ ഉണ്ടായിരുന്ന സംശയം ബലപ്പെട്ടു. അവളുടെ പെട്ടി പരിശോധിച്ച ശ്രീനി അതിനകത്തു് ചരിത്രാതീതകാലത്തെ ചില ആഭരണങ്ങള്‍ കണ്ടെത്തി. തന്റെ അമ്മൂമ്മ തനിക്കു സമ്മാനിച്ചതാണു് അവയെന്നായിരുന്നു രാഗിണിയുടെ മറുപടി.
തുടര്‍ന്നു് ശ്രീനിയും രാഗിണിയും തമ്മില്‍ പിണക്കമായി. രാത്രിയില്‍ ശ്രീനി വരാന്തയില്‍ കിടന്നുറങ്ങി. പാലമരത്തില്‍നിന്നും ഒരു ഗന്ധര്വ്വന് വന്നു രാഗിണിയുമായി സല്ലപിക്കുന്നതു് അയാള്‍ സ്വപ്നം കണ്ടു. നൂറ്റാണ്ടുകളായി ഏതോ ശാപത്തില്പ്പെട്ടുഴലുന്ന ഒരു യക്ഷിയാണു് രാഗിണിയെന്നും പുരുഷന്മാരെ വധിച്ചു് അവരുടെ രക്തം ഊറ്റിക്കുടിച്ചു ശാപമോക്ഷം നേടുതിനുവേണ്ടിയുള്ള അവളുടെ അവസാനത്തെ ലക്ഷ്യം താനാണെന്നും മറ്റും ശ്രീനിക്കുതോന്നി. ശ്രീനിയുടെ മാനസികനില ആകെ തെറ്റി. വളരെയധികം സൌന്ദര്യവതിയായിട്ടും, വിരൂപിയായ തന്നെ വിവാഹം കഴിച്ചതും, തനിക്കു ലൈംഗിക ശേഷിയില്ലാതായതും മറ്റും രാഗിണി യക്ഷിതന്നെ ആയതുകൊണ്ടാണെന്നു് ശ്രീനി ധരിച്ചുവശായി.
ശ്രീനിക്കു ഭ്രാന്താണെന്നു് എല്ലാവരും ധരിച്ചു. ലൈംഗികമായ കഴിവുകേടില്‍ നിന്നുടലെടുത്ത വിഭ്രാന്തിയാണെന്നു് ശ്രീനിയുടെ ഉറ്റ ചങ്ങാതിയും സഹപ്രവര്‍ത്തകനുമായ ചന്ദ്രശേഖരന് പോലും വിധിയെഴുതി. രാഗിണി അവളുടെ കൊട്ടാരക്കരയിലുള്ള വസതിയിലേക്കുപോയി. ശ്രീനി കൊട്ടാരക്കരെ ചെന്നു് അവളെ മടക്കിവിളിച്ചുകൊണ്ടു വന്നു. വീട്ടിലെത്തിയ രാഗിണിയെ അവള് യക്ഷിയാണെന്നുതന്നെ ശ്രീനി ദൃഢമായി വിശ്വസിച്ചു. പിന്നീടു് ശ്രീനി, അവളെ കഴുത്തുഞെരിച്ചു കൊന്നു. ശ്രീനി പോലീസ് കസ്റ്റഡിയിലായി. തന്നോടു കഥകളെല്ലാം പറഞ്ഞിട്ടു് ഒരു പുകച്ചുരുളായി മറഞ്ഞുപോയതാണു് രാഗിണി എന്നാണു് ശ്രീനിയുടെ വിവരണം.പക്ഷെ രാഗിണിയെ കൊന്നു മൃതദേഹം ആസിഡില്‍ കലക്കിക്കളഞ്ഞു എന്നായിരുന്നു പോലീസിന്റെ കേസ്.
പി.സുശീല, പി.ലീല, എസ്.ജാനകി, യേശുദാസ്, എന്നിവര്‍ പിന്നണിയില്‍ പാടിയ അഞ്ചു ഗാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന യക്ഷി ശ്രീ . കെ.എസ്. സേതുമാധവന് സംവിധാനം ചെയ്തു.
സത്യൻ, ശാരദ, ബഹദൂര്‍, അടൂര്‍ ഭാസി, ഉഷാ കുമാരി, സുകുമാരി, കോകിലം, എന്‍.ഗോവിന്ദന്‍കുട്ടി, രാധിക (നൃത്തം), എന്നിവരഭിനയിച്ച ഈ ചിത്രം മെല്ലി ഇറാണിയാണു് സെല്ലുലോയിഡിലേക്കു് പകര്‍ത്തിയതു്. ആര്. ബി. എസ്. മണി കലാസംവിധാനവും, ഇ. മാധവന് നൃത്തസംവിധാവും, എം.എസ്. മണി ചിത്ര സംയോജനവും നിർവ്വഹിച്ചു. വിക്രം, ന്യൂ ടോണ്‍ എന്നീ സ്റ്റുഡിയോകളില്വെച്ചു് ചിത്രനിര്‍മ്മാണം നടന്നു.
വിമലാ ഫിലിംസ് കേരളത്തിൽ വിതരണം നടത്തിയ യക്ഷി 30 - 8 - 1968 ൽ പ്രദര്‍ശനം ആരംഭിച്ചു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍