വിശദവിവരങ്ങള്‍ | |
വര്‍ഷം | 2016 |
സംഗീതം | ഡോ സുരേഷ് മണിമല |
ഗാനരചന | സുഗതകുമാരി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 17 2016 13:28:31.
ഇവിടെയമ്പാടിതന്‍ ഒരു കോണിലരിയ മൺകുടിലിൽ ഞാൻ മേവുമൊരു പാവം കൃഷ്ണാ നീയെന്നെയറിയില്ല (2) ശബളമാം പാവാട ഞൊറികൾ ചുഴലുന്ന കാൽത്തളകൾ കള ശിഞ്ജിതം പെയ്കെ അരയിൽ തിളങ്ങുന്ന കുടവുമായ് മിഴികളിൽ അനുരാഗമഞ്ജനം ചാർത്തി ജലമെടുക്കാനെന്ന മട്ടിൽ ഞാൻ തിരുമുൻപിൽ ഒരു നാളുമെത്തിയിട്ടില്ല കൃഷ്ണാ നീയെന്നെയറിയില്ല .... ചപലകാളിന്ദി തന്‍ കുളിരലകളിൽ പാതി മുഴുകി നാണിച്ചു മിഴി കൂമ്പി വിറ പൂണ്ട കൈ നീട്ടി നിന്നോട് ഞാനെന്റെ ഉടയാട വാങ്ങിയിട്ടില്ല കൃഷ്ണാ നീയെന്നെയറിയില്ല.... കാടിന്റെ ഹൃത്തിൽ കടമ്പിന്റെ ചോട്ടിൽ നീ ഓടക്കുഴൽ വിളിക്കുമ്പോൾ അണിയൽ മുഴുമിക്കാതെ പൊങ്ങിത്തിളച്ചു പാൽ ഒഴുകി മറിയുന്നതോർക്കാതെ വിടുവേല തീർക്കാതെ ഉടുചേല കിഴിവതും മുടിയഴിവതും കണ്ടിടാതെ കരയുന്ന പൈതലേ പുരികം ചുളിക്കുന്ന കണവനെ കണ്ണിലറിയാതെ എല്ലാം മറന്നോടിയെത്തിയിട്ടില്ല ഞാന്‍ വല്ലവികളൊത്തു നിന്‍ ചാരേ കൃഷ്ണാ നീയെന്നെയറിയില്ല... അവരുടെ ചിലമ്പൊച്ചയകലെ മാഞ്ഞീടവേ മിഴി താഴ്ത്തി ഞാന്‍ തിരികെ വന്നു എന്‍റെ ചെറു കുടിലിൽ നൂറായിരം പണികളിൽ എന്റെ ജന്മം ഞാൻ തളച്ചു കൃഷ്ണാ നീയെന്നെയറിയില്ല.... നീ നീല ചന്ദ്രനായ് നടുവിൽ നില്ക്കെ ചുറ്റുമാലോലമാലോലമിളകി ആടിയുലയും ഗോപസുന്ദരികൾ തൻ ലാസ്യമോടികളുലാവി ഒഴുകുമ്പോൾ കുസൃതി നിറയും നിന്റെ കുഴൽ വിളിയുടൻ മദദ്രുതതാളമാർന്നു മുറുകുമ്പോൾ കിലുകിലെ ചിരി പൊട്ടിയുണരുന്ന കാൽത്തളകൾ കലഹമൊടിടഞ്ഞു ചിതറുമ്പോൾ തുകില്‍ ഞൊറികള്‍ പൊന്മെയ്കൾ തരിവളയണിക്കൈകൾ മഴവില്ലു ചൂഴെ വീശുമ്പോൾ അവിടെ ഞാന്‍ മുടിയഴിഞ്ഞണിമലർക്കുല പൊഴിഞ്ഞോരുനാളുമാടിയിട്ടില്ല കൃഷ്ണാ നീയെന്നെയറിയില്ല.... നടനമാടിത്തളർന്നംഗങ്ങൾ തൂവേർപ്പ് പൊടിയവേ പൂമരം ചാരിയിളകുന്ന മാറിൽ കിതപ്പോടെ നിന്‍ മുഖം കൊതിയാർന്നു നോക്കിയിട്ടില്ല കൃഷ്ണാ നീയെന്നെയറിയില്ല.... നിപുണയാം തോഴി വന്നെൻ പ്രേമദുഃഖങ്ങളവിടുത്തൊടോതിയിട്ടില്ല തരളവിപിനത്തില്ലതാനികുഞ്ചത്തിൽ വെണ്മലരുകൾ മദിച്ചു വിടരുമ്പോൾ അകലെ നിന്‍ കാലൊച്ച കേൾക്കുവാൻ കാതോർത്തു ചകിതയായ് വാണിട്ടുമില്ല കൃഷ്ണാ നീയെന്നെയറിയില്ല.... ഒരു നൂറുനൂറു വനകുസുമങ്ങൾ തൻ ധവള ലഹരിയൊഴുകും കുളിർ നിലാവിൽ ഒരു നാളുമാ നീല വിരിമാറിൽ ഞാനെന്റെ തല ചായ്ച്ചു നിന്നിട്ടുമില്ലാ കൃഷ്ണാ നീയെന്നെയറിയില്ല...... പോരു വസന്തമായ് പോരു വസന്തമായ് നിന്റെ കുഴൽ പോരു വസന്തമായ് എന്നെന്റെയന്തരംഗത്തിലല ചേർക്കെ ഞാനെന്റെെ പാഴ്ക്കുടിലടച്ചു തഴുതിട്ടിരുന്നാനന്ദബാഷ്പം പൊഴിച്ചു ആരോരുമറിയാതെ നിന്നെയെന്നുള്ളിൽ വെച്ചാത്മാവ് കൂടിയർച്ചിച്ചു കൃഷ്ണാ നീയെന്നെയറിയില്ല... കരയുന്നു ഗോകുലം മുഴുവനും കരയുന്നു ഗോകുലം മുഴുവനും കൃഷ്ണ നീ മഥുരയ്ക്കു പോകുന്നുവത്രെ പുൽത്തേരുമായ് നിന്നെയാനയിക്കാൻ ക്രൂരനക്രൂരനെത്തിയിങ്ങത്രേ ഒന്നുമേ മിണ്ടാതനങ്ങാതെ ഞാന്‍ എന്റെ ഉമ്മറത്തിണ്ണയിലിരിക്കെ രഥചക്രഘോഷം കുളമ്പൊച്ച രഥചക്രഘോഷം കുളമ്പൊച്ച ഞാനെന്‍റെ മിഴി പൊക്കി നോക്കിടും നേരം നൃപചിഹ്നമാർന്ന് കൊടിയാടുന്ന തേരിൽ നീ നിറതിങ്കൾ പോൽ വിളങ്ങുന്നു കരയുന്നു കൈ നീട്ടി ഗോപിമാർ കേണു നിന്‍ പിറകെ കുതിക്കുന്നു പൈക്കൾ തിരുമിഴികൾ രണ്ടും കലങ്ങി ചുവന്നു നീ അവരെ തിരിഞ്ഞു നോക്കുന്നു ഒരു ശിലാബിംബമായ് മാറി ഞാൻ മിണ്ടാതെ കരയാതനങ്ങാതിരിക്കെ അറിയില്ല എന്നെ നീ എങ്കിലും കൃഷ്ണ നിന്‍ രഥമെന്റെ കുടിലിനു മുന്നിൽ ഒരു മാത്ര നില്ക്കുന്നു കണ്ണീർ നിറഞ്ഞൊരാ മിഴികളെന്‍ നേർക്കു ചായുന്നു കരുണയാലാകെ തളർന്നൊരാ ദിവ്യമാം സ്മിതമെനിക്കായി നല്കുന്നു കൃഷ്ണാ നീയറിയുമോ എന്നെ കൃഷ്ണാ നീയറിയുമോ എന്നെ നീയറിയുമോ എന്നെ .... | |